Tuesday, 11 April 2017

ലഹരി നാശങ്ങളുടെ താക്കോല്‍

സദ്‌വൃത്തനായ ഒരാള്‍ ദുര്‍‌വൃത്തരായ ഒരു സം‌ഘത്തിന്റെ കുരുക്കില്‍ പെട്ടു.പിടിക്കപ്പെട്ട സാത്വികന്‍ പീഡിപ്പിക്കപ്പെട്ട അത്ഭുതാവഹമായ രീതി സാന്ദര്‍‌ഭികമായി പങ്കു വെക്കുന്നു.ഒന്നുകില്‍ ഒരാളുടെ ഗളഛേദം നടത്തണം,അല്ലെങ്കില്‍ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടണം അതിനും തയ്യാറില്ലെങ്കില്‍ ലഹരി സേവിക്കണം.ഓരോ ശിക്ഷയും കഠിന കഠോരം.

താരതമ്യേന ലളിതമായ ലഹരി സേവിക്കുക എന്ന ശിക്ഷ അദ്ധേഹം തെരഞ്ഞെടുത്തു.ലഹരിയില്‍ മതിമറന്ന സാധു അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ഒരു സഹോദരനെ വക വരുത്തുകയും ചെയ്‌തുവത്രെ.അതെ പ്രവാചകന്‍ അരുളി:-ലഹിരി സകല നാശങ്ങളുടേയും താക്കോലാണ്‌.

ലഹരി ഉപയോഗം സകല നാശങ്ങളുടെയും താക്കോലാണെന്ന പ്രവാചക പാഠം പ്രസിദ്ധമാണ്‌.വര്‍ത്തമാനകാല സമൂഹം കുത്തഴിഞ്ഞതിന്റെ കാര്യകാരണങ്ങളിലെ പ്രധാന വില്ലനും ലഹരി തന്നെ.ഇതില്‍ സര്‍ക്കാര്‍ അനുവധിച്ച ലഹരി അനുവദിക്കാത്ത ലഹരി എന്ന അളവുകോലുകള്‍ക്ക്‌ ഒരു വക പ്രസക്തിയും ഇല്ല.സമാധാനമാഗ്രഹിക്കുന്നവന്റെ സ്വാസ്ഥ്യം നഷ്‌ടപ്പെടുത്തുന്ന സാമൂഹികാവസ്ഥയില്‍ ദുരിതം പേറുന്നവരിലധികവും സ്‌ത്രീകളും കുട്ടികളുമാണ്‌.ഒരു സമൂഹത്തിന്റെ സകലവിധ ഹരിതഭാവങ്ങളെയും കരിച്ചുണക്കുന്ന ഈ വില്ലനെ തളര്‍ത്തുന്നതിലും തളയ്‌ക്കുന്നതിലും രാഷ്‌ട്രീയഭേദം മറന്ന്‌ ഒന്നിക്കുന്നതിനുപകരം പരസ്‌പരം പോരടിച്ചും പ്രത്യയശാസ്‌ത്ര വീമ്പ്‌ പറഞ്ഞും സമയം കൊല്ലുന്ന ദയനീയമായ കാഴ്‌ചകളാണ്‌ ദിനേന കണ്ട്‌ കൊണ്ടിരിക്കുന്നത്‌.

എണ്ണമറ്റ കുടുംബങ്ങളുടെ സ്വാസ്ഥ്യം നഷ്‌ടപ്പെടുത്തി ഒറ്റപ്പെട്ട ആളുകള്‍ ജീവിതം ആഘോഷിക്കുന്ന കൊടും ക്രൂരതയ്‌ക്കെതിരെ സമൂഹം ഉണര്‍ന്നെഴുന്നേറ്റെങ്കില്‍.

മദ്യമല്ല മതമാണ്‌ നിരോധിക്കേണ്ടതെന്നാണ്‌ ഒരുകൂട്ടരുടെ വാദം .തലക്ക്‌ പിടിക്കുന്നത്‌ എന്തായാലും സമൂഹത്തിന്‌ ഗുണം ചെയ്യുകയില്ല.ചിലര്‍ക്ക്‌ മതം ലഹരിയായി മാറുന്നു.മറ്റു ചിലര്‍ക്ക്‌ തങ്ങളുടെ വിഭാവനയിലുള്ള ദര്‍ശനങ്ങള്‍ ലഹരിയാകുന്നു.ഇതുപോലെ സംഘങ്ങളും സംഘടനകളും ലഹരിയാകുന്നവരും ഉണ്ട്‌.വേറെ ചിലര്‍ക്ക്‌ സാക്ഷാല്‍ മദ്യം തന്നെ ലഹരിയായി മാറുകയും ചെയ്യുന്നു.സംയനത്തിന്റെ പാത ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കുക എന്നതായിരിക്കും നിരര്‍ഥകമായ വര്‍ത്തമാനങ്ങളേക്കാള്‍ മനുഷ്യന്‌ അഭികാമ്യം.മതം മദമിളകാനുള്ളതല്ല.മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കാനുള്ളതാണ്‌.

ഒരു സമൂഹത്തിന്റെ സംസ്‌കൃതവും ശാന്തവുമായ ഒഴുക്കിന്‌ സഹായകരമായവിധമുള്ള സനാതനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്‌ മതങ്ങളാണ്‌ എന്നത്‌ ഒരു വലിയ അപരാധമെന്നമട്ടില്‍ ഉയര്‍ന്നു വരുന്ന സ്വരങ്ങള്‍ അഭിലഷണീയമല്ല.ലഹരിയിലലിയുന്ന സമൂഹത്തിന്റെ വിപത്തുകളെക്കുറിച്ച്‌ വിശുദ്ധവേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നു എന്നതിനാല്‍ ഈ തിന്മയെ നിരുത്സാഹപ്പെടുത്താനുള്ള ഒരുക്കങ്ങളെ അംഗീകരിക്കാനാകില്ലെന്ന ശാഠ്യം ആര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാനാകുമോ ???

ഹമദ്‌ അബ്‌ദുല്‍ അസീസ്‌

0 comments:

Post a Comment

Note: only a member of this blog may post a comment.