Sunday, 30 April 2017

മുകളിലുള്ളവരും പിന്നിലുള്ളവരും

ഉയരും കൂടുന്തോറും ചായയ്ക്ക് രുചി കൂടുമെന്ന പരസ്യവാചകം മിക്കവര്‍ക്കും ഓര്‍മ്മയുണ്ടായിരിക്കും. അതുപോലെയാണ് എല്ലാം 'മുകളിലുള്ളവന്‍' കാണുമെന്ന മുന്നറിയിപ്പും. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളില്‍, എല്ലാം മുകളിലുള്ളവന്റെ കണക്കു പുസ്തകത്തിലെ ഏടു പോലെ നടക്കുകയുള്ളൂ എന്നാണ്‌ പഴമക്കാര്‍ പറയാറുള്ളത്.

ആത്മീയപരമായും നാട്ടു ചൊല്ലായാലും മുകളിലുള്ളവര്‍ക്ക് ഒരു പ്രത്യേക സ്ഥാനമാണുള്ളത്. ഇതൊക്കെ കൊണ്ടായിരിക്കാം, ഉള്ളില്‍ നിറഞ്ഞ സങ്കടങ്ങള്‍ക്ക് ആശ്വാസം തേടി കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുന്നത്. ഇപ്പോള്‍ ആരാണ് ശരിക്കും മുകളിലുള്ളവരെന്ന കണ്‍ഫ്യൂഷനിലാണ് മലയാളികള്‍. കാരണം അത്രയ്ക്കുണ്ട്, രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും ഉള്‍പ്പെടുന്ന വര്‍ഗം പണത്തിനും പ്രശസ്തിക്കും വേണ്ടി മുകള്‍ത്തട്ടില്‍ കളിക്കുന്ന അന്യായങ്ങള്‍. ഇവ ഒളിമറ നീങ്ങി വരുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് പോയകാല അനുഭവങ്ങള്‍ നമുക്ക് കാണിച്ചു തരുന്നത്. മാന്യന്മാരായി സമൂഹത്തില്‍ വാഴുന്നവരില്‍ മനുഷ്യ സഹജമായി കാണുന്ന തെറ്റുകള്‍, തെറ്റുകളേയല്ലെന്ന് വരുത്തിതീര്‍ക്കാന്‍ കാണിക്കുന്ന കളികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുകള്‍ത്തട്ടിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ-പ്രമാണി കൂട്ടുകെട്ടുകളാണല്ലോ!

നമ്മുടെ ശരീരത്തില്‍ ആകൃതി നല്‍കുന്നതും ശരീരഘടനയ്ക്ക് താങ്ങു നല്‍കുന്നതും എല്ലുകളാണ്. ഓരോ ചുവടുവെയ്പ്പുകള്‍ക്കും കരുത്തേകുന്നതും അസ്ഥികളാണ്. അതുപോലെ സമൂഹത്തിന് വേണ്ടത് നന്മകളുടെ അസ്ഥിത്വമാണ്. സമൂഹമെന്ന ഘടനയെ പൊതിഞ്ഞു സൂക്ഷിക്കുന്ന നീതിന്യായത്തിന് പക്ഷെ, വേണ്ടത്ര ഉറപ്പു നല്‍കാന്‍ നന്മകളുടെ എല്ലുകള്‍ക്കാവുന്നുണ്ടോയെന്ന സംശയമാണ്, സമകാലിക വിഷയങ്ങള്‍ ഉയര്‍ത്തുന്നത്.

ഒരു കുറ്റകൃത്യം നടന്നാല്‍, എല്ലാം 'മേലെയുള്ളവന്‍' കാണുന്നുവെന്ന വിശ്വാസമാണ് പലര്‍ക്കും. പക്ഷെ, ആരാണ് മേലെയുള്ളവര്‍. ദൈവമാണ് മേലെയുള്ളതെന്നാണ് പൊതുവിശ്വാസം. ആകാശക്കൊട്ടാരത്തിലിരുന്ന് ഭൂമിയിലെ മനുഷ്യരെ സദാ നീരീക്ഷിക്കുകയും നീതിന്യായ, കാരുണ്യ, അനുഗ്രഹങ്ങള്‍ ചേരുംപടി നല്‍കിക്കൊണ്ടിരിക്കുകയാണ് ദൈവം. വ്യത്യസ്ത മതചിന്താധാരകള്‍ക്കിടയിലും വിശ്വാസസമൂഹം ഒറ്റക്കെട്ടായി പ്രചരിപ്പിക്കുന്നത് ഈ വസ്തുതയാണ്. ദൈവവിശ്വാസമില്ലെങ്കില്‍, അവിടെ ചെകുത്താന്‍ (സാത്താന്‍) വാഴുക തന്നെ ചെയ്യും. സാത്താന്റെ സ്വാധീനഫലമായി ഒരു കുറ്റം നടന്നാല്‍, പണ-വ്യക്തി സ്വാധീനമനുസരിച്ച് അവ ഒതുക്കി തീര്‍ക്കുന്നവരെയും 'മുകളിലുള്ളവര്‍' എന്ന വിശേഷണം നല്‍കി മലയാളികള്‍ ആശ്വാസം കണ്ടെത്തുന്നു. കാരുണ്യവാനും കരുണാനിധിയും നീതിന്യായത്തില്‍ സത്യത്തിന് ശക്തിപകരുകയും ചെയ്യുന്ന, ദൈവം എന്ന ഭൂലോക രക്ഷിതാവ്, ഒരിക്കലും തെറ്റിന് കൂട്ടുനില്‍ക്കുമോ? ഇല്ലായെന്ന് നമുക്കറിയാം.

ലോകത്തിന്റെ ഏതുകോണിലും കുറ്റം നടന്നാല്‍, അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ദൈവം, തന്റെ കോടതിയില്‍ തക്കതായ ശിക്ഷ വിധിക്കുമെന്ന ഉറപ്പുകൊണ്ടാണ്, ലോകം ഇത്രയെങ്കിലും നന്മകളാല്‍ പ്രകാശിതമാകുന്നത്. അപ്പോള്‍, കുറ്റവാളികള്‍, ഭൂമിയിലെ നീതിന്യായവ്യവസ്ഥയില്‍ നിന്നും രക്ഷപ്പെട്ടാലും മരണാനന്തരലോകത്തെ ദൈവ കോടതിയില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ചിലപ്പോള്‍ ദൈവം ഭൂമിയില്‍ വച്ചു തന്നെ, അസത്യത്തിന് മേലെ സത്യത്തിന്റെ വിജയം വരുത്താറുമുണ്ട്. അതാണ്, പലപ്പോഴും മറഞ്ഞുകിടക്കുന്ന അഴിമതികളും കുറ്റകുതൃങ്ങളും വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പുറത്ത് വന്ന് സമൂഹത്തെ ഞെട്ടിക്കുന്നത്. നാട്ടിലെ തെറ്റുകള്‍ക്ക് മുകളിലുള്ളവര്‍ സഹായിക്കുമെന്ന് പറയുമ്പോള്‍, അവിടെ ദൈവമല്ല, 'സാത്താന്റെ സന്തതി'-കളാണ് പ്രതി സ്ഥാനത്ത്. നമുക്ക് ചുറ്റും മാന്യതയുടെ മുഖംമൂടി അണിഞ്ഞവരുടെ തെറ്റുകള്‍ക്ക് മുകളിലുള്ളവര്‍ കണ്ണടക്കുമ്പോള്‍, നന്മയുടെയും സ്‌നേഹത്തിന്റെയും നീതിയുടെയും തമ്പുരാനായ ദൈവത്തിന് കൂട്ടുനില്‍ക്കാനാവില്ല. ജീവിതത്തില്‍ കാട്ടിക്കൂട്ടുന്ന തെറ്റുകളില്‍ നിന്നും വഴിമാറുകയും ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്വം തേടുകയും ചെയ്താല്‍, കാരുണ്യവാനായ ദൈവം ക്ഷമിക്കുകയും സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നുവെന്ന അറിവ് നന്മകളുടെ പാതയിലൂടെയുള്ള നമ്മുടെ  യാത്രകള്‍ക്ക് ശക്തി പകരട്ടെ.

ഇതുപോലെയാണ്, പിന്നിലുള്ളവര്‍. നന്മയെ ശക്തിപ്പെടുത്താതെ, പ്രതിഭകളെ പ്രോത്സാഹിപ്പിക്കാതെ, വിദ്യാസമ്പന്നരെ ആദരിക്കാതെ സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി പിന്നിലൂടെ കളികളിലേര്‍പ്പെടുന്നവരെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്നാല്‍ കാണാം. നന്മ ചെയ്യുന്നവരില്‍, ദൈവീകമായ ചൈതന്യം നമുക്ക് അനുഭവപ്പെടുന്നു. അവരുടെ ചിന്തകളിലും യാത്രകളിലും വിശ്രമത്തിലുമെല്ലാം ദൈവസ്പര്‍ശവുമുണ്ടാവുന്നു. എന്നാല്‍, ചിലരാകട്ടെ, നന്മകളുടെ വഴിയില്‍ തിന്മകളെ കൊണ്ട് തടസ്സം സൃഷ്ടിക്കുന്നതിനുള്ള ഗവേഷണത്തിലാണ്. കഷ്ടപ്പെട്ട് പഠിച്ച്, യോഗ്യതയോടെ തൊഴില്‍ നേടാന്‍ പോകുന്നവരെ, ഇളഭ്യരാക്കി പിന്‍വാതിലിലൂടെ മുന്‍നിരയിലെത്തുന്നവരെ നാം സര്‍ക്കാര്‍, സര്‍ക്കേതര മേഖലകളില്‍ കാണുകയും ഇവരെ പറ്റിയുള്ള ഒട്ടേറെ കഥകള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. സത്യത്തില്‍, പഠനവും കഴിവും നേടിയ പ്രതിഭയെ കയ്യൊഴിഞ്ഞ് പിന്നിലൂടെ കടന്ന് വന്ന് സുഖലോലുപതകളില്‍ അഭിരമിക്കുന്ന അവസ്ഥയ്ക്ക് കൂട്ടുനില്‍ക്കുന്നത് ചിലരാണ്. പണത്തിനും സ്വാധീനത്തിനും വഴങ്ങിയാണവര്‍, തിന്മകളെ പിന്നിലൂടെ പ്രോത്സാഹിപ്പിക്കുന്നത്. അതേസമയം ഒരു ദുരുദ്ദേശത്തിനും പിന്നിലും ദൈവസ്പര്‍ശം നമുക്ക് കാണാനാവില്ല. രാഷ്ട്രീയത്തിന്റെയും സ്വാധീനവ്യക്തിത്വങ്ങളുടെയും ഇടയിലും നന്മമരം വളരുകയും പൂക്കുകയും കായ്കനികള്‍ സമൂഹത്തിന് നിറഞ്ഞ മനസോടെ നല്‍കുന്നതും നാം കാണാതിരുന്നുകൂട.

അവിടെ ദൈവമാണ് ആ പ്രതിഭകള്‍ക്ക് പിന്നിലുള്ളത്. ഈ യുവത്വങ്ങള്‍ക്ക് നന്മകള്‍ ജ്വലിപ്പിക്കാന്‍ കഴിയുന്നത് ദൈവബോധവും ദൃഢനിശ്ചയവും ഉള്ളതു കൊണ്ടാണ്. ദൈവസഹായമില്ലാത്തവരുടെ മനസും ചുറ്റുപാടും എന്നും അസ്വസ്ഥതയുടെ കൊട്ടാരം പോലെയായിരിക്കും. നന്മയും തിന്മയും ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്ന കാര്യവും മറന്നുകൂട. മനുഷ്യമനസുകളെ സ്വതന്ത്രപ്പെടുത്തിയ ദൈവം, തന്റെ കല്‍‌പനകളെ ജീവിതാന്ത്യം വരെ ആരെല്ലാമാണ് പിന്തുടരുന്നത്, അവരുടെ പിന്നാലെ നന്മയുടെ പ്രകാശവുമായി സദാ കൂടെയുണ്ട്. ഇതേതുടര്‍ന്ന് ഇവരുടെ ജീവിതം സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പൂന്തോപ്പായി മാറുകയാണ്. അപ്പോള്‍ മുകളിലുള്ളവരും പിന്നാലെയുള്ളവരും സാത്താന്റെ വഴി കാണിക്കുമ്പോഴും നമുക്ക് നന്മയുടെ പാതയിലൂടെ പറുദീസയിലേക്ക് യാത്ര പോകാം. അതിനായുള്ള ശ്രമത്തിലാകട്ടെ, ഇനിയുള്ള ഓരോ നിമിഷവും. ഓര്‍ക്കുക, തെറ്റുകള്‍ക്ക് മുകളിലും പിന്നാലെയും ഭൂമിയിലെ ആരൊക്കെ സഹായിച്ചാലും ദൈവ കോപവും ശിക്ഷയും മരവിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. നന്മയുടെ മേലെ എത്ര മുകളിലുള്ളവര്‍ മലിനപ്പെടുത്തിയാലും പിന്നാലെ നാശത്തിന്റെ കാഹളം മുഴക്കിയാലും ദൈവ സ്‌നേഹത്താല്‍ സമ്പന്നമായ ഹൃദയമുണ്ടെങ്കില്‍ തോല്‍പ്പിക്കാന്‍, ഒരു ചെകുത്താനും സാധ്യവുമല്ല. എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും തുളുമ്പുന്ന ജീവിതം ദൈവം നല്‍കി അനുഗ്രഹിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
യൂസുഫ് പി ഹമീദ്
ജനറല്‍ മാനേജര്‍
ഇസ്ലാമിക് എക്സേഞ്ച്, ദോഹ

0 comments:

Post a Comment

Note: only a member of this blog may post a comment.